Sunday 17 November 2013

മാറ്റ് കുറയുന്ന ഭാരതരത്നം...

          ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്ക്കാരാമായ ഭാരത രത്നത്തിന്റെ വില നീണ്ട കാലയളവിനു ശേഷം വീണ്ടും ഇടിയുന്ന ദയനീയവും,പരിതാപകരവുമായ കാഴ്ച നാം ഭാരതീയര്‍ക്ക് കാണേണ്ട ദുരവസ്ഥ വന്നിരിക്കുന്നു.പരിപാവാനമായ ഭാരതരത്നം എന്ന സിവിലിയന്‍ പുരസ്കാരം കേവലം ഒരു പത്മ പുരസ്ക്കാരം പോലെയോ,അര്‍ജുന പുരസ്ക്കാരം പോലെയോ ലാഘവത്തോടെ കൈകാര്യം ചെയ്തത് വളരെ കഷ്ടമായിപോയി എന്ന് പറയാതെ തരമില്ലതായിരിക്കുന്നു.ജനങ്ങളുടെ വൈകാരികമായ ബോധാമില്ലയ്മയെ ചൂഷണം ചെയ്യുവാന്‍ വേണ്ടി ഈ പരമമായ പുരസ്കാരത്തെ ദുരുപയോഗം ചെയ്തത് വളരെ ദാരുണമായിപ്പോയി.

      മുന്‍കാലങ്ങളില്‍ ഭാരതരത്നം എന്ന പരമപ്രധാനമായ ഈ സിവിലിയന്‍ പുരസ്ക്കാരം ഏതാണ്ട് എല്ലാ വര്‍ഷങ്ങളിലും കൊടുത്തു പോരുന്ന ഒരു സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്.അന്നൊക്കെ അത് നല്‍കിയിരുന്ന മിക്കവാറും അതിനു അര്‍ഹാരുമായിരുന്നു.എന്നാല്‍ എം ജി ആറിനും, ബോഫെര്‍സ് അഴിമതി കേസില്‍ ഉള്‍പെട്ട മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി അടക്കമുള്ള അനര്‍ഹര്‍ക്ക് ഈ പുരസ്ക്കാരം നല്‍കി കൊണ്ട് ഭാരതരത്നത്തെ മലിനപെടുത്തുന്ന കാഴ്ചയും നാം കാണാനിടയായി.അങ്ങനെ വന്നപ്പോഴാണ് ഈ പുരസ്ക്കാരത്തിന്റെ  നിയമവാലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി കുറച്ചുംകൂടി സുതാര്യമാക്കി കൊണ്ട് പില്‍ക്കാലത്ത്‌ അര്‍ഹരായ ആളുകള്‍ ഉണ്ടാവുകയാണെങ്കില്‍ മാത്രം നല്‍കേണ്ട വിധത്തില്‍ ആയത്.അതോടെ മാറ്റ് കുറഞ്ഞു പോയ ഭാരതരത്നത്തിന്‍റെ മൂല്യം മുമ്പത്തേക്കാള്‍ ഉയരുകയും ചെയ്തു.എന്നാല്‍ ഇന്നലെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഈ പുരസ്ക്കാരം നല്‍കി കൊണ്ട് സര്‍ക്കാര്‍ അതിന്‍റെ മാറ്റ് വീണ്ടും ഇടിചിരിക്കുന്നു എന്ന് വ്യസനപൂര്‍വം അന്ഗികരികേണ്ടി വന്നു നാം ഭാരതീയര്‍ക്ക്.

      മുമ്പ് ഈ പുരസ്ക്കാരത്തിന്‍റെ മാറ്റ് കുറഞ്ഞു പോയത് അത് പല അനര്‍ഹര്‍ക്കും നല്‍കി കൊണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നത് അര്‍ഹരായ പലര്‍ക്കും നല്‍കുന്നതിന് മുമ്പ് തിടുക്കപെട്ടു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊടുത്തതിനാലാണ്.ലോകം കണ്ട ഏറ്റവും വലിയ ഹോക്കി ഇതിഹാസാമായ മേജര്‍ ധ്യാന്‍ചന്ദിനും,ചെസ്സില്‍ ലോക കിരീടങ്ങള്‍ വാരികൂട്ടിയ വിശ്വനാഥ് ആനന്തിനും, ക്രിക്കറ് ലോകകപ്പ്‌ ആദ്യമായി ഭാരതത്തിലെത്തിച്ചു ക്രിക്കെറ്റിന്റെ തലവര തന്നെ മാറ്റിയെഴുതിയ കപ്പില്‍ ദേവിനും മുമ്പേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നല്‍കിയത് ഒട്ടും ഉചിതമായില്ല.ഇതില്‍ ധ്യാന്ച്ചന്ദ്‌ എന്ന വ്യക്തി തന്‍റെ കരിയറില്‍ താന്‍ പ്രതിനീകരിച്ചിരുന്ന ഇന്ത്യന്‍ ടീമിനെ ഒരു തോല്‍വി പോലും രുചിക്കാന്‍ അനുവദികാതെയാണ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത് എന്നത് അത്ഭുതപെടുത്തുന്ന വസ്തുതയാണ്.തുടര്‍ച്ചയായി ആറു ഒളിമ്പിക്സ്‌ മെഡലുകളാണ്‌ അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യ വാരി കൂട്ടിയത്.അദ്ദേഹത്തിന്‍റെ കളി കണ്ടു  ബിന്‍ ലാദനും,സദാം ഹുസ്സായിനും ശേഷം ലോകം കണ്ട ഏറ്റവും ക്രുരനായ വ്യക്തിയായ സാക്ഷാല്‍ അഡോള്‍ഫ്‌ ഹിടലര്‍ പോലും അന്ഗികരിക്കുകയും അദ്ദേഹത്തിന് ജര്‍മന്‍ സൈനത്തില്‍ കേണല്‍ സ്ഥാനം നല്‍കാം എന്ന് വാഗ്ദാനം പോലും ചെയ്തത് എന്നുള്ളത് ചരിത്രപരമായ വസ്തുതയുമാണ്.ലോകത്തിലെ ഒരു കായിക താരത്തിനും ഇത് പോലെ ഒരു റെക്കോര്‍ഡ്‌ അവകാശപെടാനില്ല.തന്‍റെ കരിയറിലുടനീളം തോല്‍വിയറിയാതെ(സമനില പോലും) മുന്‍പോട്ടു പോവുക എന്ന സ്വപ്നതുല്യമായ നേട്ടം സമ്പാദിച്ച ആ മഹാ വ്യക്തിത്വത്തിനും പോലും നല്‍കാതെ കേവലം എട്ടു രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ക്രിക്കറ്റ്‌ കളിക്കാരന് ,അതില്‍ തന്നെ ലോകകപ്പ്‌ പോലുള്ള വലിയ വേദികളില്‍ ഇന്ത്യക്ക് പറയത്തക്ക യാതൊരു നേട്ടങ്ങളും നല്‍കാതിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2011 ലോകകപ്പ്‌ ഇന്ത്യ നേടിയത് യുവരാജ്‌ സിങ്ങും,ധോണിയും ഉള്‍പെട്ട ജയം ശീലമാമാക്കിയ ചെറുപ്പകാരുടെ മികവ് കൊണ്ട് മാത്രമാണ് എന്ന് ഓര്‍ക്കുക.അതില്‍ തന്നെ ഇദ്ദേഹം ഏഴു ലൈഫ്‌ എന്ന റെക്കോര്‍ഡ്‌ നേടി കൊണ്ട് സെമിയില്‍ ബാറ്റ്‌ ചെയ്തതും,ഫൈനലില്‍ വന്‍ സ്കോര്‍ കണ്ടു പതറി ടീമിനെ നടുകടലില്‍ തള്ളി പുറത്തായും ഉപദ്രവിച്ചതും കൂടി ചേര്‍ത്ത് വായിക്കുക) എന്ന സ്വാര്‍ത്ഥനായ കായിക താരത്തിന് നല്‍കിയത് പൊറുക്കാനാവാത്ത അപരാധമായി പോയി എന്ന് പറയാതെ നിര്‍വാഹമില്ല.

       ഈ പ്രവൃത്തി കേവലം ഒരു വൈകാരികമായ ഒരു സംഭവമായി കുറച്ചു കാണാനും നമ്മുക്കാവില്ല.ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനയുമുണ്ടോഎന്ന് സംശയികേണ്ടിയിരിക്കുന്നു.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വിന്യാനുധിനായ പൌരന്‍(അതിവിനയം പെരുംകള്ളന്റെ മുഖമുദ്ര എന്ന പഴയ പഴംചോല്ല് ഓര്‍മ്മിക്കുക) കുറച്ചു നാളുകള്‍ക്കു മുമ്പ് തന്നെ ക്രിക്കെറ്റിനു ശേഷമുള്ള തന്‍റെ ജീവിതത്തെ നെയ്തെടുക്കേണ്ട ശ്രമം തുടങ്ങിയെന്നു പറയേണ്ടിയിരിക്കുന്നു.ഒരു വര്‍ഷം മുമ്പ് ഇദ്ദേഹം കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയെ കണ്ടതുമുതല്‍ ഇതിന്‍റെ ചീഞ്ഞ നാറ്റം വന്നു തുടങ്ങിയിരുന്നു.ആ ദുര്‍ഗന്ധതിനെ സാധുകരിക്കുന്ന വലിയ ഒരു തെളിവായി മാറിയിരിക്കുന്നു ഈ ഭാരതരത്ന നാടകം.രാഷ്ട്രീയക്കാര്‍ ജനങ്ങളെ ചുളുവില്‍ കയ്യിലെടുക്കാന്‍ പറ്റുന്ന എന്ത് കാര്യം വന്നാലും അത് എങ്ങനെയും കിട്ടാന്‍ വേണ്ടിയുള്ള ആര്‍ത്തിയാണ്.അത് ലഭിക്കാനായി അവര്‍ ആര്‍ക്കും എന്ത് വാഗ്ദാനവും നല്‍കും.അങ്ങനെ വാഗ്ദാനം നല്‍കി കുടുങ്ങിപോയ സംഭാവമാണ് ഇദ്ദേഹത്തിന്‍റെ ഭാരതരത്ന പുരസ്ക്കാരം.വാഗ്ദാനം നല്‍കിയ വേളയില്‍ അതിന്റെ നിയമവശം പോലും അവര്‍ ചിന്തിചിരിക്കുകയില്ല.കായിക താരങ്ങള്‍ക്ക് നല്‍കാന്‍ വകുപ്പില്ലതിരുന്ന ഭാരതരത്ന പുരസ്കാരം ഒടുവില്‍ ഒരു നിയമ പരിഷ്ക്കാരത്തോടുകൂടി. കായിക താരങ്ങള്‍ക്കും നല്‍കുന്ന വിധത്തിലായി മാറ്റി.അപ്പോഴാണ്‌ അടുത്ത പുലിവാല്‍ വന്നത്.മഹാനായ ധ്യാന്‍ചന്ദിനു നല്‍കാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കാനാവില്ല എന്ന് പ്രതിപക്ഷം വാശി പിടിച്ചത്തോട്‌ കൂടി താല്‍കാലത്തെക്കെങ്കിലും അന്ന് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറി.അതോടുകൂടി കൂടി തനിക്ക് നല്കീയ വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കാതെ തന്‍റെ വ്യക്തിപ്രഭാവം ചൂഷണം ചെയ്യാന്‍ വേണ്ടി രാഷ്ട്രിയം കളിക്കുകയാണെന്ന ബോധം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും തോന്നിയിരിക്കണം(ബഹു ഭൂരിപക്ഷം വരുന്ന അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ബോധാമില്ലെങ്കിലും അദ്ദേഹത്തിന് നല്ല വിവേകമുണ്ട് എന്ന് പറയാതെ നിവര്‍ത്തിയില്ല).അങ്ങനെ പ്രതിസന്ധിയിലായ രാഷ്ട്രിയ നേതൃത്വം ഈ സമസ്യയ്ക്ക് കണ്ട വളരെ മനോഹരമായ ഒരു പരിഹാരമാണ് ഇന്നലെ നാം കണ്ടത്.മഹ്ത്മ ഗാന്ധിക്ക് ശേഷം ഏറ്റവും ജനപ്രീതി നേടിയ ഭാരതീയനായ ഇദ്ദേഹം വിടവാങ്ങുന്ന ഇന്നലത്തെ ആ ചരിത്രപരമായ ദിനം  തന്നെ ഈ പുരസ്ക്കാര ദാനതിനായി തിരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.ഒറ്റ നോട്ടത്തില്‍ എന്നല്ല ഒരു മൂന്നാല് നോട്ടത്തില്‍ പോലും ഇതില്‍ ഒരു ദുരൂഹതയും ആര്‍ക്കും കാണാന്‍ സാധിക്കില്ല അഥവാ കണ്ടാല്‍ തന്നെ പ്രതികരിക്കാനാവില്ല.രാഷ്ട്രിയ നേതൃത്വം അവരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനായി ഉപയോഗിക്കുന്ന ബുദ്ധിയുടെ നൂറില്‍ ഒന്ന് രാജ്യത്തിന് വേണ്ടി ഉപയോഗിചെന്കില്‍ നമ്മള്‍ പത്തു വര്‍ഷം മുമ്പേ വികസിത രാജ്യമായേനെ എന്ന് ആലോചിച്ചു പോകുന്നു.എത്ര മനോഹരമായാണ് അവര്‍ ഈ സമസ്യയെ മറികടന്നത്!ഇന്നലത്തെ ആ അവസരതിലല്ലാതെ  വേറെ ഏതെങ്കിലും ഒരു അവസരത്തില്‍ ആയിരുന്നെങ്കില്‍ ഈ പുരസ്ക്കാര ദാനം ഒരു വിവാദമായി മാറിയേനെ.മഹാനായ മേജര്‍ ധ്യാന്‍ചന്ദിനും,വിശ്വനാഥന്‍ ആനന്തനിനും കപ്പില്‍ദേവിനും നല്‍കാത്ത ഈ പുരസ്ക്കാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നല്‍കുന്നതിനെ സാമൂഹിക പ്രതിപദ്ധതയുള്ള എല്ലാ സംഘടനകളും എതിര്‍ക്കുമായിരുന്നു.

         പ്രിയ ധ്യാന്‍ചന്ദ്.....താങ്കള്‍ നമ്മളോട് ക്ഷമിക്കുക.അഡോള്‍ഫ്‌ ഹിടലര്‍ അങ്ങേക്ക് വാഗ്ദാനം ചെയ്ത കേണല്‍ പദവിയും ജര്‍മന്‍ ഹോക്കി ടീം അംഗത്വവും താങ്കള്‍ അന്ന് സ്വികരിച്ചിരുന്നെങ്കില്‍ അരനൂറ്റാണ്ട് മുമ്പേ തന്നെ താങ്കള്‍ ഒരു 'ജര്‍മന്‍രത്നമായേനെ' എന്ന് വ്യസനപൂര്‍വം ഞാന്‍ സങ്കല്‍പ്പിച്ചു പോകുന്നു.അവസാനമായി ഒരിക്കല്‍ കൂടി അങ്ങേക്ക് മാപ്പ് മാപ്പ് മാപ്പ്.

No comments:

Post a Comment